top of page

ക്ഷേത്രോല്പത്തിയും ഭദ്രകാളീ അവതാരകഥയും

Arayankavu Bhagavathy Temple Arayanakavu

ക്ഷേത്രോല്പത്തി

 

അരയങ്കാവ്  ഭഗവതി ക്ഷേത്രത്തിൻറെ ഉത്പത്തിയെക്കുറിച്ച് ഭക്തജനങ്ങൾ വാമൊഴിയായും വരമൊഴിയായും കൈമാറികൊണ്ടിരിക്കുന്ന ഐതീഹ്യം ഇപ്രകാരമാണ്

ഈ ക്ഷേത്രം നിലനിൽക്കുന്ന സ്ഥലം ,നൂ റ്റാണ്ടുകൾക്കു മുമ്പ്  തീർത്തും ജനവാസമില്ലാത്ത കുറ്റിക്കാടുകളായിരുന്നു. സ്ഥലത്തെ ജന്മിയും ബ്രഹ്മണോത്തമനുമായ പുതുവാമന കുടുംബത്തിൻറെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം . പുതുവാമന കുടുംബത്തിന്‌ അക്കാലത്തു കുമ്പളം ദേശത്തും കുറെ ഭൂമി ദേശവഴിയായി ഉണ്ടായിരുന്നു. അതിനാൽ ആ ദേശത്തുനിന്നും അരയജാതിയിൽപെട്ട  കുടിയാന്മാർ പുതുവാമന കുടുംബത്തിൻറെ ആശ്രിതരായി ഇവിടെയും  വിവിധ ജോലികളിൽ ഏർപ്പാടാറുണ്ട്. ഒരിക്കൽ അരയന്മാരിൽ സ്ത്രീകൾ ഉൾപ്പടെ ചിലർ ഈ കുറ്റിക്കാടുകളിൽ പുല്ലരിയാൻ നിയോഗിക്കപ്പെട്ടു .മരങ്ങളും വള്ളികളും തിങ്ങിനിറഞ്ഞിരുന്ന കുറ്റിക്കാട്ടിൽ പുല്ലരിയുന്നതിനിടയിൽ ഒരു  അരയസ്ത്രീയുടെ വാൾ ഏതോ ഒരു വസ്തുവിൽ മുട്ടുകയും ഉടൻതന്നെ ശക്തമായ രക്തപ്രവാഹം ഉണ്ടാവുകയും ചെയ്തു. ദിവ്യമായ ഈ അനുസ്യുത രക്തപ്രവാഹത്തെ വീക്ഷിച്ച അരയസ്ത്രീ പരിഭ്രാന്തയായി തൽക്ഷണം മോഹാലസ്യപ്പെട്ടു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ പുതുവാമനയിൽ ചെന്ന് വിവരം അറിയിച്ചു. മനയിലുണ്ടായിരുന്ന കാരണവർ ഉടൻതന്നെ സ്ഥലത്തെത്തിച്ചേരുകയും ചെയ്തു . രക്തം ഉരുവിട്ട സ്ഥലത്തിനു ചുറ്റും അഭൗമികമായ ദിവ്യചേദസ്സ് വ്യാപിച്ചിരിക്കുന്നതുകണ്ടു. അതിപ്രഭാവമുള്ള ശക്തിസ്വരൂപമാണിവിടെ പ്രത്യക്ഷമായിരിക്കുന്നതെന്നു അദ്ദേഹത്തിനു മനസ്സിലായി. ഉടൻതന്നെ ദേവീഭാവത്തിനു ഉടൻ ലഭ്യമായ നിവേദ്യങ്ങൾ നിവേദിക്കുകയും സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്തു.ഉടൻ രക്തപ്രവാഹം നിലക്കുകയും ചെയ്തു .

തുടർന്നു ശിലക്കുചുറ്റുമുള്ള പുല്ലും മരങ്ങളും നീക്കംചെയ്ത് ആ സ്ഥലം ആരാധനായോഗ്യമാക്കിത്തീർത്തു. അദ്ദേഹം തന്നെ ദേവീ ചൈതന്യത്തെ കുടിയിരുത്തുന്നതിനായി ശാസ്ത്ര വിധികളനുസരിച്ചു അവിടെ ഒരു ചെറിയ ക്ഷേത്രം പണിതു . എല്ലാവിധ തന്ത്രവിധികളോടെ ഭഗവതിയുടെ പ്രതിഷ്ഠ നിർവഹിക്കുകയും ചെയ്തു.  സമീപപ്രദേശത്തു തന്നെയുള്ള പ്രമുഖ തന്ത്രികുടുംബമായ മണയത്താട്ട് നമ്പൂതിയെ ക്ഷേത്രത്തിൻറെ താന്ത്രിയായി അവരോധിക്കുകയും ചെയ്തു. മണയത്താട്ട് തറവാട്ടിൽ അരയങ്കാവിലമ്മയുടെ സാന്നിദ്ധമുണ്ട്. ഇപ്പോഴത്തെ ക്ഷേത്ര തന്ത്രി  ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരിപ്പാടാണ്.

ആദ്യമേയുള്ള സ്ഥലത്തു ഇപ്രകാരം നിർമ്മിക്കപ്പെട്ട ക്ഷേത്രം തന്നെയാണ് ഇന്നും എവിടെ നിലനിൽക്കുന്നത് . പിന്നീട് ഭക്തജനസൗകര്യത്തിനായി പല  അടിസ്ഥാനസൗകര്യങ്ങളും  കാലോചിതമായി കൂട്ടിച്ചേർക്കപ്പെടുകയും ഇന്നത്തെപോലെ ഒരു വലിയ ക്ഷേത്രസങ്കേതമായി ക്രമേണ മാറുകയും ചെയ്തു


അന്നുമുതൽ പുതുവാമന നമ്പൂതിരിയുടെ പരദേവതയായി സങ്കല്പിച്ച് ആരാധിച്ചുവരുന്ന അരയങ്കാവിലമ്മയുടെ അനുഗ്രഹാശിസ്സുകൾ മൂലം കുടുംബം നാൾക്കുനാൾ ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടു. എല്ലാ വർഷവും വൃശ്ചികമാസത്തിൽ  12 നാൾ പുതുവാമന കുടുംബത്തിലൊരാൾ ഭഗവതിക്കു പൂജ കഴിച്ചുവരുന്നു. അതുപോലെ മീനമാസത്തിലെ പൂയം , ആയില്യം, മകം എന്നീ ദിവസങ്ങളിലും പൂജ ചെയ്യുന്നു. മഹാനവമിദിവസം പുതുവമനകുടുംബാഗങ്ങൾ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ വിശേഷാൽപന്തീരായിരം ഉരു  പുഷ്പാഞ്ജലി പതിവായി നടത്തിവരുന്നു.

അരയന്മാരാൽ ദർശിക്കപ്പെട്ട ദേവി ചൈതന്യം കാലാന്തരത്തിൽ അരയങ്കാവിലമ്മ എന്നപേരിൽ ആരാധിക്കപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ ദേശഭേദമന്യേ ഈ ക്ഷേത്രസങ്കേതത്തിൽ  എത്തി അമ്മയുടെ അനുഗ്രഹത്തിനു  പാത്രീഭൂതരാകാൻ തുടങ്ങി. ഈ ഭക്തജനപ്രവാഹം ഇന്നും തുടർന്നുപോരുന്നു.

കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം

 

അരയങ്കാവ് ഭഗവതി ക്ഷേത്രത്തിന് തൊട്ടുകിഴക്കുവശം കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. തോട്ടറ തൃപ്പക്കുടം മഹാദേവക്ഷേത്രം മഹാദേവക്ഷേത്രത്തിൻറെ മഹാദേവ ചെയ്‌തന്യം തന്നെയാണിവിടെയും  പ്രതിഷ്ഠിച്ചിരിക്കുന്നത്. അരയങ്കാവ് ഭഗവതിക്ഷേത്രം ഉണ്ടാകുന്നതിനു മുൻപുതന്നെ ഉണ്ടായിരുന്നതായി വിശ്വസിക്കുന്ന പുണ്യസംങ്കേതമാണ് കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം. ഇവിടെ നിത്യവും പൂജ നടന്നുവരുന്നു. മഹാശിവരാത്രി  നാളിൽ ലക്ഷാർച്ചനയും ആചരിക്കുന്നു. മണ്ഡലമഹോത്സവകാലത്ത് വിശേഷാൽ ദീപാരാധനയും നടന്നുവരുന്നു.

ഉപദേവന്മാർ

ക്ഷേത്രത്തിൽ ഉപദേവന്മാരായി ശ്രീ ധർമ്മശാസ്താവും യക്ഷിയും നാഗങ്ങളും അന്നപൂർണേശ്വരിയും പ്രതിഷ്ഠിച്ചിരിക്കുന്നു.


പുതുവാ തൃക്ക ശ്രീ കൃഷ്ണ ക്ഷേത്രം

അരയങ്കാവ് ഭഗവതി ക്ഷേത്രത്തിനു തെക്കുവശത്തു  സ്ഥിതി ചെയ്യുന്ന ചെറിയ ക്ഷേത്രമാണ് പുതുവാ തൃക്ക ശ്രീ കൃഷ്ണ ക്ഷേത്രം. അതിപുരാതനമായ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടുള്ളത്. 

Arayankavu Bhagavathy Temple Arayanakavu

 

ഭദ്രകാളീ അവതാരകഥ

പണ്ട് ദേവന്മാരും അസുരന്മാരും തമ്മിൽ അതുഗ്രമായ ഒരു യുദ്ധമുണ്ടായി. അതിൽ അസുരന്മാരാൽ പരാജിതനായ ദേവന്മാർ ശ്രീമഹാവിഷ്ണുവിനെ ശരണം പ്രാപിക്കുകയും മഹാവിഷ്ണുവിൻറെ സഹായത്താൽ അസുരന്മാരെ യുദ്ധത്തിൽ പരാജയപ്പെടു ത്തുകയും ചെയ്തു. അസുരസൈന്യം മിക്കവാറും നശിച്ചപ്പോൾ, ദൈത്യവനിതകളായ ദാരുമതിയും ദാനുമതിയും ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി. കരുത്തുള്ള പുത്രന്മാരെ വരമായി സമ്പാദിച്ചു. ഇപ്രകാരം ദാനവതിക്ക് ദാനുവാനും ദാരുമതിക്ക് ദാരുകനും പുത്രന്മാരായി ജനിച്ചു.ഈ പുത്രന്മാർ   ബ്രഹ്‌മാവിനെ ഉഗ്രതപസ്സ് ചെയ്തു പ്രസാദിപ്പിച്ചു. ദേവന്മാരെയെല്ലാം അതിജീവിയ്ക്കാവുന്ന അപൂർവ വരങ്ങളും സ്വന്തമാക്കി. ഈ  വരലാഭത്തെ തുടർന്ന് ദാരികൻ ദേവന്മാരെ യുദ്ധത്തിൽ പരാജയപ്പെടുത്തി ത്രിലോകവും സ്വന്തം അധീനതയിലാക്കി. മാത്രവുമല്ല തൻ്റെ സാമ്രാജ്യത്തിൽ യാതൊരു സത്കർമങ്ങളും നടത്തുന്നത് നിരോധിക്കുകയും ചെയ്തു. അതോടൊപ്പം  അനവധി  ദുഷ്കർമ്മങ്ങൾ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതോടെ സർവലോകവും അധർമ്മത്തിന്റെ വിളനിലമായി ചേർന്നു. ദുരാത്മാവായ ദാരികന്റെ പ്രഭാവത്തെ മറികടക്കുവാനായി ത്രിമൂർത്തികൾ ഒരുമിച്ച് ഒരുപായം കൈക്കൊണ്ടു സ്വന്തം ശക്തിയിൽ നിന്നും ആറു ദിവ്യസ്ത്രീകളെ സൃഷ്ടിച്ചു. ബ്രാഹ്മി, വൈഷ്‌ണവി, മഹേശ്വരി, കുമാരി, വാരാഹി,ഇന്ത്രാണി  എന്നിവരായിരുന്നു ഈ ദേവമാതാക്കൾ. ദാരികനെതിരെ ഇവർ വളരെ ദീർഘവും കഠിനവും ആയ യുദ്ധം ചെയ്തുവെങ്കിലും അവസാനം പരാജയപ്പെട്ടു. വീണ്ടും പ്രപഞ്ചത്തിൽ അധർമം വ്യാപിച്ചപ്പോൾ കൈലാസനാഥനായ  ശ്രീമഹാദേവൻ രോഷാകുലനായി തൻറെ മൂന്നാം തൃക്കണ്ണിൽ നിന്നും കറുത്ത കളേബര കാന്തിയോടുകൂടി  ഒരു ദിവ്യരൂപത്തെ സൃഷ്ട്ടിച്ചു. ആ  ദേവിരൂപമാണ് ശ്രീ  ഭദ്രകാളി.

പിതാവായ മഹാദേവൻറെ അനുജ്ഞപ്രകാരം ദേവമാതാക്കളോടൊപ്പം ദാരികനുമായി ഭദ്രകാളി യുദ്ധം നയിച്ചു. അതിഘോരമായ യുദ്ധമാണ് പിന്നീട് നടന്നത്. അദ്‌ഭുതപൂർവമായ ഈ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ അസുരൻ മുൻകൈ നേടുകയുണ്ടായി. അപ്പോൾ പതിവൃതയായ ദാരികപത്നിയുടെ വൃതം ഭംഗം വരുത്തുവാൻ ദുർഗ്ഗാദേവി പ്രയത്‌നിക്കുകയും വൃതത്തെ ദുർബ  ലപ്പെടുത്തുകയും ചെയ്തു.

പത്നിയുടെ വൃതം മുടങ്ങിയതറിഞ്ഞ ദാരികൻ തൻ്റെ അന്ത്യമടുത്തുവെന്നു തീർച്ചയാക്കി അതിഭയാനകമായ ആക്രമണം തോടുത്തുവിട്ടു. പക്ഷെ അന്ത്യത്തിൽ ഭദ്രകാളിക്കു മുന്നിൽ കീഴടങ്ങുകയും  ഭദ്രകാളിയാൽ വധിക്കപ്പെടുകയും ചെയ്തു.

ഇപ്രകാരം ദാരികനെ നിഗ്രഹിച്ച് ത്രിലോകങ്ങൾക്കെല്ലാം സൗഖ്യവും സമാധാനവും നൽകി. പിതാവായ മഹാദേവാ നുശാസനത്താൽ  പിന്നീട് ഭദ്രകാളി വിവിധ നാമങ്ങളിൽ വിവിധ രൂപങ്ങളിൽ ത്രിലോകത്തിലെ വിവിധ സങ്കേതങ്ങളിൽ ഭക്തജനാനുഗ്രഹത്തിനായി. കുടികൊള്ളുന്നു.

പ്രതിഷ്ഠാ  സവിശേഷതകൾ

നേരത്തേ സൂചിപ്പിച്ച ഐതീഹ്യത്തിൽ പരാമർശിച്ചപോലെ നിലക്കാത്ത രക്തപ്രവാഹം ഉറവിട്ടത് അതിദിവ്യമായ ദാരുശിലയിൽ നിന്നായിരുന്നു അരയങ്കാവിലമ്മയുടെ ദിവ്യരൂപം പണ്ട് പ്രതിഷ്ഠിക്കപ്പെട്ട ഈ ദാരുബിംബത്തിൽ എന്നും കാണപ്പെടുന്നു. ഈ ദാരുബിംബത്തിൽ വർഷംതോറും രണ്ടു തവണ മേടമാസം പത്താമുദയനാളിലും വൃശ്ചികമാസം കാർത്തിക നാളിലും ) ചാന്താട്ടം നിർവഹിച്ചുവരുന്നു. നിത്യനിദാന  ചടങ്ങുകൾക്കായി അർച്ചനാബിംബവും ശ്രീകോവിലിൽ പ്രതിഷ്ഠിക്കപ്പെട്ടു .

ദേവീക്ഷേത്രങ്ങളിൽ വളരെ വിശേഷപെട്ടതും അപൂർവവുമായ ദർശന ഭാവമാണ്. ഇവിടെ ഉള്ളത്. വടക്കേ ദിശയിലേക്ക് ദർശനമായിട്ടുള്ള ദേവീചൈതന്യം അങ്ങേയറ്റം ശക്തിയും ശാന്തതയും പ്രസന്നവും  തദ്വാരാ അനുഗ്രഹദായകത്വംഉള്ളതായും  പരിഗണിക്കപ്പെടുന്നു. ദാരിക നിഗ്രഹത്തിലൂടെ ത്രിലോകങ്ങൾക്ക് രക്ഷനൽകിയ ഇവിടെ ദേവീചൈതന്യം. പൂർണമായും ശാന്തവുംസാത്വികവുമായ ഈ ദേവീ ഭാവം തന്നെ ആശ്രയിക്കുന്ന ഏവർക്കും സംരക്ഷണവും അനുഗ്രഹവും നൽകുന്നു.

പണ്ടൊരിക്കൽപുതുവാമനയിലെ കാരണവർക്ക് ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യം തടസപ്പെട്ടപ്പോൾ ഭഗവതി സ്വപ്നദർശനത്തിലൂടെ അദ്ദേഹത്തിന് അനുഗ്രഹിച്ചു നൽകിയ കണ്ണാടിബിംബം അരയങ്കാവ് ഭഗവതിയുടെ ഒരു മൂലസ്ഥാനമായി ഇപ്പോഴും തറവാട്ടിൽ ആരാധിച്ചുവരുന്നു.

ഒരുകാലത്ത് അരയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവീ ഉപാസനയായി കഴിഞ്ഞിരുന്ന ആത്രശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരി പ്രായാധിക്യത്താൽ സ്വദേശത്തേക്കു മടങ്ങുകയുണ്ടായി. അപ്പോൾ അദ്ദേഹത്തെ അനുഗ്രഹിക്കുന്നതിനായി ഭഗവതിയുടെ ചൈതന്യം ആത്രശ്ശേരി ഇല്ലത്തിനു സമീപം പ്രത്യക്ഷപ്പെടുക ഉണ്ടായിയത്രെ. പ്രസ്തുത സ്ഥലത്തു നിർമിക്കപ്പെട്ട ക്ഷേത്രമാണ് തൃക്കളത്തൂർ വള്ളിമറ്റത്തു ഭഗവതി ക്ഷേത്രം. ഈ പ്രദേശത്ത്  നിന്ന് ഇപ്പോഴും അനവധി ഭക്തജനങ്ങൾ ഭഗവതിയെ ദർശിക്കാൻ എത്താറുണ്ട്. ഇതുപോലെ അരയങ്കാവിലമ്മയുടെ സാന്നിധ്യത്തെ ഈ ക്ഷേത്രത്തിനു പുറമെ മറ്റ് നിരവധി ശ്രേഷ്ഠ  സങ്കേതത്തിലും സങ്കല്പിച്ചു ആരാധിച്ചു വരുന്നു. അവിടെയെല്ലാം അമ്മക്ക് മുറപ്രകാരം പൂജാനിവേദ്യങ്ങൾ ചെയ്യുന്നുമുണ്ട്. തന്ത്രി കുടുംബമായ മണയത്താറ്റ്  മന തറവാട്ടിൽ ദേവിയെ ആചാരപൂർവ്വം ആരാധിച്ചുവരുന്നു. മള്ളിയൂർ മന, സൂര്യകാലടി മന എന്നീ പ്രശസ്ത ബ്രാഹ്മണ കുടുംബങ്ങളിലും  ഭഗവതിക്കു നിവേദ്യം സമർപ്പിക്കപ്പെടുന്നു. കളരിദേവത എന്ന സങ്കല്പത്തിലും മറ്റു പലസ്ഥലങ്ങളിലും അരയങ്കാവിൽ ഭഗവതിയെ ആരാധിക്കുന്നു. അരയങ്കാവിലമ്മയുടെ ശക്തിപ്രഭാവത്തിൻറെ വിസ്താരവും ആഴവും നാം മനുജർക്കിപ്പോഴും പൂർണമായും തെളിഞ്ഞു കഴിഞ്ഞിട്ടില്ലന്നു പറയാം.

bottom of page